തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്നു കെപിസിസി യോഗം തീരുമാനിച്ച സാഹചര്യത്തിൽ വിവാദങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനം പാടില്ലെന്ന് ആന്ധ്രയിലെ നേതാക്കളോടു നിർദേശിച്ച ശേഷമാണു താൻ എത്തിയിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കെപിസിസി യോഗത്തിൽ പങ്കെടുക്കാതിരുന്നത് ആന്ധ്രയിൽ മൂന്നു ദിവസം നീണ്ടുനിന്ന പാർട്ടി പരിപാടികളെത്തുടർന്നാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിരുന്നു. തനിക്കു പങ്കെടുക്കണമെങ്കിൽ യോഗം മാറ്റിവയ്ക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്കു വേണ്ടി യോഗം മാറ്റുന്നതു ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.