ന്യൂഡൽഹി∙ സംഘടനാ കാര്യങ്ങൾ സംബന്ധിച്ച വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പരസ്യപ്രസ്താവന അവസാനിപ്പിക്കണമെന്ന നിർദേശം താൻ ലംഘിക്കില്ല. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ സീറ്റ് വിവാദം അടഞ്ഞ അധ്യായമാണെന്നും ഹസൻ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ ഹസൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിലെ വിശദാംശങ്ങൾ അദ്ദേഹം വാസ്നിക്കിനെ ധരിപ്പിച്ചു. മുതിർന്ന നേതാവ് എ.കെ.ആന്റണിയെയും ഹസൻ സന്ദർശിച്ചു.