ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുമെന്നു പി.ജെ.കുര്യൻ. സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം.എം.ഹസനും കൂട്ടുനിന്നതിനെക്കുറിച്ചും ഹൈക്കമാൻഡിനെ അറിയിക്കും.
ഗ്രൂപ്പിന്റെ ഭാഗമായിരുന്നപ്പോൾ തന്നെ ഒതുക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു; ഗ്രൂപ്പിനു പുറത്തായപ്പോൾ രാഷ്ട്രീയത്തിൽ നിന്നു പുറത്താക്കാനും ശ്രമിച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകിയതു തന്നെയും പി.സി.ചാക്കോയെയും ഒഴിവാക്കാനാണ്. താൻ ജനകീയനല്ല. പക്ഷേ, പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ എക്കാലവും നിറവേറ്റിയിട്ടുണ്ട്. പാർട്ടിയിൽ ചർച്ചചെയ്യാതെ സീറ്റ് വിട്ടുനൽകാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്. സഹപ്രവർത്തകനെന്നല്ല, അടിയാനായിട്ടുപോലും ഉമ്മൻ ചാണ്ടി തന്നെ കണക്കാക്കുന്നില്ലെന്നും കുര്യൻ ആരോപിച്ചു.