കോട്ടയം ∙ അധോലോക സംഘത്തിനും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോൾ പൊലീസുകാരാണു കൂട്ടെന്നും പൊലീസിൽ ഒരുപാട് അലവലാതികളുള്ള കാലമാണിതെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ഒരു വിഭാഗം പൊലീസുകാർ ക്രിമിനൽ പണിയാണെടുക്കുന്നത്.
ഒരു ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയിലെടുത്തു മർദിച്ചു കൊന്നു. പൊലീസുകാർ മനുഷ്യത്വം ഇല്ലാത്തവരായി മാറുകയാണ്. പൊലീസ് മേധാവിയുടെ വീട്ടിൽ ഷൂസ് തുടയ്ക്കാനും അടിച്ചുവാരാനും നായയെ കുളിപ്പിക്കാനുംവരെ പൊലീസുകാരാണ്. പണ്ടു കാരണമില്ലാതെ ഒരു പൊലീസുകാരൻ നടുവിനു ചവിട്ടിയതുകൊണ്ടാണ് എനിക്കിപ്പോൾ ബെൽറ്റ് ഇട്ടു നടക്കേണ്ടിവന്നത്.
കുറച്ചുപേർ കാരണം മറ്റു ചെറുപ്പക്കാരായ പൊലീസുകാർക്കു പെണ്ണുകിട്ടാത്ത അവസ്ഥയാണിപ്പോൾ. തെറ്റു ചെയ്യുന്നവരെ പിരിച്ചുവിട്ടാലേ സേന നന്നാകൂ എന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കോട്ടയത്തു യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.