Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി മരണം: നാലു ലക്ഷം വീതം നഷ്ടപരിഹാരം

Malappuram-Rain-havoc

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ നൽകും. വെള്ളപാച്ചിലിൽ ഭൂമി നഷ്‌ടമായവർക്കും പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കും. വിള ഇൻഷുറൻസ് ഇല്ലാത്തവർക്കു കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത്തവണ കൂടി നഷ്ടപരിഹാരം നൽകും. ഓരോ വിളയ്ക്കും നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാകും നഷ്ടപരിഹാരം.

ഇനി മുതൽ കൃഷിക്ക് ഇൻഷുറൻസ് എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായിട്ടാകും നഷ്ടപരിഹാരം നൽകുക. കാലവർഷക്കെടുതിയിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ഭൂമി നഷ്ടമായവർക്കു പകരം വാങ്ങുന്ന ഭൂമിയുടെ യഥാർഥ വിലയോ, ആറു ലക്ഷം രൂപയോ ഏതാണു കുറവ് അത്രയും നൽകും. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കണമെന്നു ശുപാർശ ചെയ്യുന്നതിനു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനും ദുരന്തനിവാരണ സെക്രട്ടറി കൺവീനറുമായി ഉന്നതതല സമിതിയെ നിയോഗിച്ചു.

ദുരന്തനിവാരണ ഫണ്ടിൽ നിന്നായിരിക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക. മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന കണക്ക് അനുസരിച്ച് 56 പേരാണ് ഇതുവരെ മരിച്ചത്. കൂടുതൽ ജീവഹാനി ഉണ്ടായാൽ അതിനനുസരിച്ചു നഷ്ടപരിഹാരം നൽകും. കാലവർഷക്കെടുതി നേരിടുന്നതിനു പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഇന്നു നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും. തീരദേശത്തു കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു നാലു ലക്ഷം രൂപ വീടിനും ആറു ലക്ഷം സ്ഥലത്തിനും നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു.

related stories