തൃശൂർ ∙ കേരള സംസ്കാരത്തിനനുസരിച്ച രീതിയിലാണു പൊലീസ് പ്രവർത്തിക്കേണ്ടതെന്നും ഒരാളെക്കൊണ്ടും അടിമപ്പണി ചെയ്യിക്കാൻ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പൊലീസ് നിയമം ‘ദാസ്യവേല’ കർശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ രീതി ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ സംസ്കാരത്തിനു യോജിച്ചതല്ല. നിലവിലെ പ്രശ്നങ്ങൾ പൊലീസിൽ തിരുത്തൽ നടപടികൾക്കു സഹായകരമാകുമെന്നും ദാസ്യപ്പണി സർക്കാർ അംഗീകരിക്കില്ലെന്നും കർശനനടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സിപിഎം ഒല്ലൂർ ഏരിയ കമ്മിറ്റി നടപ്പാക്കുന്ന ‘‘മണലിക്കൊരു തണൽ’’ പുഴസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. കോഴിക്കോട്, കക്കാടംപൊയിലിൽ പി.വി.അൻവർ എംഎൽഎയുടെ വിവാദ വാട്ടർതീം പാർക്കിന്റേതു നിയമവിരുദ്ധ പ്രവർത്തനമാണോ എന്നത് എല്ലാ വശങ്ങളും പരിശോധിച്ചു തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.