തിരുവനന്തപുരം∙ തനിക്കും കുടുംബത്തിനുമെതിരെ പൊലീസ് ഡ്രൈവർ ഗവാസ്കർ നൽകിയതു വ്യാജ പരാതിയാണെന്ന വാദവുമായി എഡിജിപി സുദേഷ് കുമാർ രംഗത്ത്. ഇദ്ദേഹത്തിന്റെ മകളും ഭാര്യയും ചേർന്നു ഗവാസ്കറെ മർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു സുദേഷ് കുമാർ പുതിയ പരാതി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയത്.
ഗവാസ്കർ നൽകിയതു കള്ളപ്പരാതിയാണെന്നും അലക്ഷ്യമായി വാഹനം ഓടിച്ചതാണു പരുക്കുണ്ടാകാൻ കാരണമെന്നുമാണ് ഇതിൽ ആരോപിക്കുന്നത്. നേരത്തേ ഇദ്ദേഹത്തിന്റെ മകളും ഗവാസ്കർക്കെതിരെ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത ശേഷമാണ് അടി കൊണ്ട ഗവാസ്കറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് എടുത്തത്. ഇതു വിവാദമായപ്പോൾ, ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ കേസ് എടുക്കേണ്ടിവന്നതെന്നു മ്യൂസിയം പൊലീസ് ആഭ്യന്തര വകുപ്പിലെ ഉന്നതരെ അറിയിച്ചു.