ന്യൂഡൽഹി∙ കേരളത്തിനുള്ള റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷ വീണ്ടും തള്ളി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന് അനുമതി നിഷേധിക്കുന്നത്. പകരം ഭക്ഷ്യ പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനെ കാണാനാണു നിർദേശം. ഇതടക്കം ഇതു നാലാം തവണയാണ് മുഖ്യമന്ത്രിക്കു സന്ദർശനാനുമതി നിഷേധിക്കുന്നത്.
കൂടുതൽ റേഷൻ വിഹിതം ആവശ്യപ്പെടുകയായിരുന്നു കേരളത്തിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതോടെ, കേരളത്തിനുള്ള ആനുപാതിക റേഷൻ വിഹിതത്തിൽ വന്ന കുറവു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിതി ആയോഗിന്റെ യോഗത്തിനായി കഴിഞ്ഞ ആഴ്ചയായിരുന്നു മുഖ്യമന്ത്രി ഏറ്റവും ഒടുവിലായി തലസ്ഥാനത്തെത്തിയത്. ഈ ദിവസം സൗകര്യമാവുമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രിക്ക് ഉചിതമായ സമയം അനുവദിക്കാമെന്നും കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസും കത്തു നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തുമെന്നതിനാൽ, പിണറായി വിജയൻ വീണ്ടും അനുമതി തേടി. അപ്പോഴാണ് വകുപ്പുമന്ത്രിയെ കാണാൻ നിർദേശിച്ചത്. നോട്ടുനിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താൻ 2016ലും വരൾച്ചാ സഹായം തേടി 2017ലും സന്ദർശനാനുമതി തേടിയപ്പോഴും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.