Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല്ലുകേസിൽനിന്നു തലയൂരാൻ ഗണേഷ്കുമാർ എംഎൽഎയുടെ മാപ്പ്; കേസ് ഒത്തുതീർന്നു

Ganesh Kumar

കൊല്ലം ∙ യുവാവിനെയും അമ്മയെയും നടുറോഡിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ മാപ്പുപറഞ്ഞു കെ.ബി.ഗണേഷ്കുമാർ എംഎൽഎ തടിയൂരി. നിരപരാധിയാണെന്നു നിയമസഭയിൽപോലും ആണയിട്ട എംഎൽഎ കേസിലെ ഗുരുതര വകുപ്പുകൾ ഭയന്ന് ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾപ്രകാരം കേസെടുത്തിരുന്നെങ്കിൽ എംഎൽഎ സ്ഥാനത്തിനുപോലും ഭീഷണി ഉയരുമായിരുന്നു. ഒന്നുമുതൽ അഞ്ചു വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണിത്.

പുനലൂരിലെ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഓഫിസിലായിരുന്നു ഒത്തുതീർപ്പു ചർച്ച. പരാതിക്കാരി അഗസ്ത്യക്കോട് പുലിയത്ത് ഷീനയ്ക്കൊപ്പം ബന്ധുക്കളും എത്തിയിരുന്നു. ഗണേഷ്കുമാർ അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കും എൻഎസ്എസ് പ്രാദേശിക നേതാക്കൾക്കും ഒപ്പമാണെത്തിയത്. ഷീനയുടെ മകൻ, മർദനമേറ്റ അനന്തകൃഷ്ണൻ (22) എത്തിയില്ല. കേസ് ഒത്തുതീർന്നതിൽ സന്തോഷമുണ്ടെന്നും തുടർനടപടികൾക്കു ബാലകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തിയെന്നും ഷീന പറഞ്ഞു.

Beaten-by-ganesh-Kumar അനന്തകൃഷ്ണൻ, ഷീന

‘സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്’ എന്നു പറഞ്ഞു ഗണേഷ് കുടുംബത്തോടു മാപ്പുചോദിച്ചതായാണ് അറിവ്. ‘ചെയ്തതു തെറ്റായിപ്പോയി’ എന്ന ഒറ്റവാചകത്തിൽ ബാലകൃഷ്ണപിള്ള ചർച്ചയ്ക്കുശേഷമുള്ള പ്രതികരണം ഒതുക്കി. ഗണേഷ് തിടുക്കത്തിൽ നടന്നുപോയി. കേസ് പിൻവലിക്കാൻ അടുത്ത ദിവസംതന്നെ ഷീനയും മകനും കോടതിയിലും പൊലീസിലും അപേക്ഷ നൽകും.

ഷീനയുടെ ചെങ്ങന്നൂരിലുള്ള അടുത്ത ബന്ധുക്കളുടെ ഇടപെടലാണ് ഒത്തുതീർപ്പിനു കളമൊരുക്കിയതെന്നു സൂചനയുണ്ട്. 13ന് ഉച്ചയോടെ അഞ്ചൽ അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗണേഷിന്റെ കാറിന് എതിർദിശയിൽ കാറിലെത്തിയ അനന്തകൃഷ്ണൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. അനന്തകൃഷ്ണനെ കാറിൽനിന്നു പിടിച്ചിറക്കി തല്ലിയെന്നാണു കേസ്. മകനെ തല്ലുന്നതു കണ്ടു കാറിൽനിന്നിറങ്ങി തടസ്സംപിടിച്ച തന്നെ ഗണേഷ് കയ്യിൽ കടന്നുപിടിച്ചു തള്ളിയെന്നു ഷീന പരാതി നൽകിയെങ്കിലും പൊലീസ് ദുർബല വകുപ്പുകളാണു ചുമത്തിയത്.

എന്നാൽ, ഷീന കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ എങ്ങനെയും പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമമായി. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം ആരോപിച്ചുള്ള വകുപ്പുകൾ ചുമത്തിയാൽ എംഎൽഎയ്ക്കു ജയിൽവാസം അനുഭവിക്കേണ്ടിവരുമായിരുന്നു. 

പിന്മാറാം, പക്ഷേ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന 354 വകുപ്പു പ്രകാരം കോടതിയിൽ രഹസ്യമൊഴി (164 സ്റ്റേറ്റ്മെന്റ്) കൊടുത്താലും പരാതിക്കാരിക്കു കേസിൽനിന്നു പിന്മാറാം. ആദ്യം പറഞ്ഞതു നുണയാണെന്നു ചൂണ്ടിക്കാട്ടി ക്രിമിനൽ നടപടിച്ചട്ടം 195 വകുപ്പുപ്രകാരം പരാതിക്കാരിക്കെതിരെ കോടതിക്കു വേണമെങ്കിൽ കേസെടുക്കാം. എന്നാൽ, ഇങ്ങനെ പാടില്ലെന്ന വിധിന്യായങ്ങൾ പിന്നീടുണ്ടായിട്ടുണ്ട്. 

സാധാരണക്കാരനെങ്കിൽ അഴിയെണ്ണേണ്ട കേസ്

കൊല്ലം ∙ ഗണേഷ്കുമാർ വീട്ടമ്മയെയും മകനെയും മർദിച്ചെന്ന കേസിൽ പൊലീസിൽനിന്നും ആഭ്യന്തരവകുപ്പി‍ൽനിന്നും ഉണ്ടായത് അസാധാരണ ഇടപെടലുകൾ. സാധാരണക്കാരൻ പ്രതിയായിരുന്നെങ്കിൽ ജയിലിലാകുമായിരുന്ന കേസാണ് 11 നാൾ നാടകീയമായി നീട്ടിക്കൊണ്ടുപോയി ഒത്തുതീർപ്പിലെത്തിച്ചത്. സംഭവത്തിനു സാക്ഷിയായ അന്നത്തെ അഞ്ചൽ സിഐ, എംഎൽഎക്ക് അനുകൂലമായാണു നിലപാടെടുത്തത്. ഷീനയും മകനുമാണ് ആദ്യം പരാതി നൽകിയതെങ്കിലും ഗണേഷിന്റെ പരാതിയിൽ ഇവർക്കെതിരെ ആദ്യം കേസെടുക്കുകയാണു പൊലീസ് ചെയ്തത്. അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ഗണേഷിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി. സാക്ഷിയായ സിഐ തന്നെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുമായി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്താത്തതു വിവാദമായപ്പോൾ കോടതിയിൽ മൊഴി നൽകാൻ ആവശ്യപ്പെട്ടു. ഷീന ഇപ്രകാരം രഹസ്യമൊഴി നൽകിയപ്പോൾ അതിന്മേൽ കേസെടുക്കുന്നതു വൈകിച്ച് ഒത്തുതീർപ്പിനു കളമൊരുക്കി. സിഐയെ സ്ഥലംമാറ്റിയെന്നു നിയമസഭയിൽ സർക്കാർ മറുപടി നൽകിയെങ്കിലും ഇതു സത്യമല്ലെന്നു തെളിഞ്ഞു. നേരത്തേയുള്ള ട്രാൻസ്ഫർ പട്ടികയിൽ ഉൾപ്പെട്ടായിരുന്നു മാറ്റം.