ബേപ്പൂർ∙ എസ്ഡിപിഐക്കെതിരെയുള്ള നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ 23 പേർക്കെതിരെ പൊലീസ് മുൻകരുതൽ കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഏപ്രിൽ 16നു നടന്ന അപ്രഖ്യാപിത ഹർത്താലിൽ മാത്തോട്ടത്തും ചാലിയത്തുമുണ്ടായ അക്രമങ്ങളിൽ അറസ്റ്റിലായവർക്കെതിരെയാണ് കേസ്.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരുതൽ കേസെടുത്തതെന്നു എസ്ഐ റെനീഷ് കെ. ഹാരിസ് പറഞ്ഞു. മാത്തോട്ടം, അരക്കിണർ മേഖലയിലെ 15 പേർക്കും ചാലിയത്തെ എട്ടുപേർക്കുമെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പൊതുസ്ഥലത്തു സമാധാന ഭംഗമുണ്ടാക്കുന്നവർക്കെതിരെ സിആർപിസി 107–ാം വകുപ്പ് പ്രകാരം മുൻകരുതൽ കേസ്. എഫ്ഐആർ റിപ്പോർട്ട് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനു സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.