രാജകുമാരി (ഇടുക്കി)∙ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്കു നടന്നുപോയ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നു. രാജാപ്പാറയിലെ ജംഗിൾപാലസ് എസ്റ്റേറ്റ് മാനേജർ ഉടുമ്പൻചോല ശാന്തരുവി സ്വദേശി കുമാറിനെ (46) ആണ് ഇന്നലെ പുലർച്ചെ എസ്റ്റേറ്റിനു സമീപം കൊലപ്പെടുത്തിയത്. കുമാറും ഭാര്യ കവിത, കുമാറിന്റെ സുഹൃത്ത് ചുരുളി എന്നിവരും തമിഴ്നാട്ടിൽ പോയി രാത്രി പന്ത്രണ്ടരയോടെ ജീപ്പിൽ രാജാപ്പാറയിലെത്തി.
രണ്ടര കിലോമീറ്ററകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്കു നടന്നുപോകുമ്പോഴാണു കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കാട്ടാനയെ കണ്ടു കവിതയും ചുരുളിയും എസ്റ്റേറ്റിന്റെ ഭാഗത്തേക്ക് ഓടി. തിരിഞ്ഞോടിയ കുമാറിന്റെ പിന്നാലെ പാഞ്ഞ ആന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. കവിതയും ചുരുളിയും തൊട്ടടുത്ത വീട്ടിൽ അഭയം തേടി. ഇവർ വിവരമറിയിച്ചതിനെ തുടർന്നു നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേക്കും കാട്ടാന കാടുകയറി. കുമാറിന്റെ സംസ്കാരം നടത്തി. മക്കൾ: പ്രിയദർശിനി, രശ്മി.