റാന്നി ∙ ജെസ്നയെ തേടി പ്രത്യേക അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിലെത്തി. വിമാനത്താവളത്തിൽ മറ്റൊരാളോടൊപ്പം ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്. വെച്ചൂച്ചിറ എസ്ഐ ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എഎസ്ഐമാരായ അബ്ദുൽ നൗഷാദ്, പി.എച്ച്.നാസർ എന്നിവരാണുള്ളത്.
ജെസ്നയെ ബെംഗളൂരുവിൽ കണ്ടെന്നു മുൻപു പറഞ്ഞിരുന്ന സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ആ ദൃശ്യത്തിൽ ഉണ്ടായിരുന്ന യുവതിയെ കണ്ടെത്തി ജെസ്നയല്ലെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലടക്കം മൂന്നിടങ്ങളിൽ ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നത്.
മേയ് അഞ്ചിന് വിമാനത്താവളത്തിൽ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അറിയിച്ചത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കും. വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ എമിഗ്രേഷൻ രേഖകളിൽ നിന്ന് അറിയാം. അവ പരിശോധിച്ചുറപ്പാക്കുന്നതിനാണ് പൊലീസ് പോയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ജെസ്ന മരിയ ജയിംസിനെ മാർച്ച് 22ന് ആണ് കാണാതായത്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ജെസ്നയിലേക്ക് എത്താനുള്ള തുമ്പൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.