തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിൽപരിശീലനത്തിനുമായി 13.9 കോടി രൂപ അനുവദിച്ചു. 318 വിദ്യാർഥികൾക്കായി തുടർവിദ്യാഭ്യാസ ധനസഹായമായി 11.4 കോടി രൂപയും തൊഴിൽ പരിശീലനത്തിന് 248 ലക്ഷവും വകയിരുത്തി സർക്കാർ ഉത്തരവിറക്കി.
ഇതിൽ 194 വിദ്യാർഥികൾ ബിരുദതലത്തിനു താഴെ ക്ലാസുകളിൽ പഠിക്കുന്നവരാണ്. 124 പേർ ബിരുദം പൂർത്തിയാക്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് കണ്ടെത്തിയത്.
പണം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ഓരോ വർഷവും ആവശ്യമായ തുക പിൻവലിച്ചു ജില്ലാതല ഉദ്യോഗസ്ഥൻ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പദ്ധതിയിൽ ശുപാർശയുണ്ട്. തുക വിതരണം ചെയ്യുന്നതിന്റെ ചുമതല കലക്ടർമാർക്കായിരിക്കും. ഫിഷറീസ് ഡയറക്ടറാണു പദ്ധതി രൂപരേഖ തയാറാക്കി സർക്കാരിൽ സമർപ്പിച്ചത്.