കോട്ടയം ∙ ജലന്തർ ബിഷപ്പിനെതിരെ പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം ഇന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി എടുക്കും. കാക്കനാട്ടെ സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ വൈകിട്ടു മൂന്നിനാണ് മൊഴി എടുക്കുന്നത്. ജലന്തർ ബിഷപ്പിന്റെ പീഡനം സംബന്ധിച്ചു കർദിനാളിനു പരാതി നൽകിയതായി കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. നാളെ കന്യാസ്ത്രീയുടെ മുൻ സഹപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തുന്നതിനു സംഘം ബെംഗളൂരുവിലേക്കു പോകും.
ജലന്തർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സിസ്റ്റേഴ്സ് സന്യസ്ത സമൂഹത്തിൽനിന്നു വിട്ടുപോയ മുൻ കന്യാസ്ത്രീ ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. സമൂഹം വിട്ടുപോയ 18 പേരിൽ പലരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും വേണ്ടത്ര വിവരങ്ങൾ ലഭിച്ചിരുന്നില്ല. ബിഷപ്പിനെതിരെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് സഭ വിട്ട മുൻകന്യാസ്ത്രീകളിൽ ആരും വിവരങ്ങൾ നൽകുന്നില്ലെന്നതാണു പൊലീസിനെ വലയ്ക്കുന്നത്.
ഇന്നലെ വൈകിട്ട് അന്വേഷണ സംഘം ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും ചർച്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവുകളുടെ ശേഖരണം പൂർത്തിയായ സാഹചര്യത്തിൽ അടുത്തയാഴ്ച ജലന്തറിൽ പോയി ബിഷപ്പിനെ ചോദ്യം ചെയ്യാനാണു നീക്കം. ബിഷപ്പിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ അന്വേഷണ സംഘത്തിനു കോടതി നിർദേശം നൽകി.