തിരുവനന്തപുരം∙ താൻ പാക്കിസ്ഥാനിലേക്കു പോകണമെന്നു കൽപിക്കാൻ ബിജെപിക്ക് ആരാണ് അധികാരം നൽകിയതെന്നു ശശി തരൂർ എംപി. രാജ്യത്തു ഹിന്ദുയിസത്തിന്റെ താലിബാനിസം കൊണ്ടുവരാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്കാരെ പോലെയുള്ള ഹിന്ദുവല്ലെങ്കിൽ താനിവിടെ ജീവിക്കേണ്ടതില്ലെന്നതാണ് അവരുടെ നിലപാട്. ഗുണ്ടായിസം കാണിച്ചാണു തന്റെ ചോദ്യങ്ങൾക്കു ബിജെപി മറുപടി നൽകുന്നത്.
തന്റെ ഓഫിസ് ആക്രമിച്ചവരെ 24 മണിക്കൂർ പിന്നിട്ടിട്ടും പിടികൂടിയിട്ടില്ല. സഹിഷ്ണുത മാത്രമല്ല, ഇതര സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്നതും ഹിന്ദു മതത്തിന്റെ അടിസ്ഥാന സംസ്കാരമാണെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. വിവേകാനന്ദൻ മുന്നോട്ടുവച്ച ഹൈന്ദവ ആശയങ്ങൾ തന്നെയാണോ ബിജെപി പിന്തുടരുന്നതെന്നും തരൂർ ചോദിച്ചു. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ചു ബിജെപി അജൻഡ നടപ്പിൽ വരാൻ സമ്മതിക്കരുത്. ബിജെപിയെ നേരിടുന്നതിൽ സിപിഎമ്മിനു സംഭവിച്ച വീഴ്ചകൾ വിലയിരുത്തേണ്ടതുണ്ടെന്നും ശശി തരൂർ പറഞ്ഞു.