കൊച്ചി ∙ കുടുംബത്തിലെ പോപ്പുലർ ഫ്രണ്ട് പശ്ചാത്തലമാണു തന്നെ ക്യാംപസ് ഫ്രണ്ടിലേക്കും തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്കും നയിച്ചതെന്ന് അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ മൊഴി. പിതാവും പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയായിരുന്നുവെന്ന് അയാൾ പൊലീസിനോടു വ്യക്തമാക്കി ‘കോളജിൽ മുൻപും അഭിമന്യുവുമായി പലതവണ ഉരസലുകളുണ്ടായിട്ടുണ്ട്.
എന്തു സംഭവിച്ചാലും സംഭവദിവസം രാത്രി തന്നെ ചുമരെഴുതണമെന്നു തീരുമാനിച്ചതുകൊണ്ടാണു പുറത്തു നിന്നുള്ളവരെ സഹായത്തിനു വിളിച്ചത്. എന്തു സംഘർഷമുണ്ടായാലും നേരിടാനായിരുന്നു തീരുമാനം. കത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തിയതും അതു കൊണ്ടാണ്. ചുവരെഴുത്ത് എസ്എഫ്ഐ തടഞ്ഞപ്പോൾ കൊച്ചി നോർത്തിലെ കൊച്ചിൻ ഹൗസിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു.
പന്ത്രണ്ടരയോടെയാണു സംഘർഷമുണ്ടായത്. മൂന്നു വിദ്യാർഥികൾക്കു കുത്തേറ്റതോടെ സ്ഥലംവിട്ടു. ആദ്യം അരൂരിലെത്തി. അവിടെ നിന്നു ട്രെയിനിൽ ഗോവയിലേക്കു കടന്നു – മുഹമ്മദ് പൊലീസിനോടു പറഞ്ഞു. കൊലപാതകത്തിൽ പങ്കെടുത്തവരെയും രക്ഷപ്പെടാനും ഒളിച്ചു താമസിക്കാനും സഹായിച്ചവരെയും പറ്റി മുഹമ്മദ് പൊലീസിനു മൊഴി നൽകിയതായാണു വിവരം.