തിരുവനന്തപുരം∙ എംഎൽഎ ഹോസ്റ്റലിലെ കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ കയ്യേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. ഇതേത്തുടർന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസിന്റെ തുടർ നടപടി അടുത്ത മാസം ഒൻപതിലേക്കു മാറ്റി. 2017 മെയ് 16 നു മ്യൂസിയം പൊലീസാണു കുറ്റപത്രം സമർപ്പിച്ചത്. പി.സി.ജോർജ്, തോമസ് ജോർജ് എന്നിവരാണു പ്രതികൾ.
നിയമസഭാ ഹോസ്റ്റലിലെ കുടുംബശ്രീ കന്റീൻ ജീവനക്കാരനായ മനുവിനെ (22) മർദിച്ചെന്നാണു കേസ്. 2017 മാർച്ചിലായിരുന്നു സംഭവം. ഉച്ച കഴിഞ്ഞു രണ്ടിനു നെയ്യാർ ബ്ലോക്കിലെ താമസക്കാരനായ പി.സി.ജോർജും സുഹൃത്തും ഓർഡർ ചെയ്‌ത ഭക്ഷണം കൊണ്ടുവരാൻ 20 മിനിറ്റു വൈകിയതിനു മനുവിന്റെ വലതു ചെകിടത്ത് അടിച്ചെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി ), 323 ,34 എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഏഴു സാക്ഷികളും, ഏഴു രേഖകളും ഉണ്ട്. ജോർജിനെ നേരത്തെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.