ന്യൂഡൽഹി ∙ സ്വാമി അഗ്നിവേശിനെതിരെ റാഞ്ചിയിൽ ബിജെപിയുടെ യുവജനവിഭാഗം നടത്തിയ ആക്രമണം ലജ്ജാകരവും ഭീകരവുമാണെന്ന് എം.പി.വീരേന്ദ്രകുമാർ എംപി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ സുപ്രീംകോടതിയുടെ ശക്തമായ വിധി വന്ന ദിവസം തന്നെ ഈ ആക്രമണമുണ്ടായതു നിയമവാഴ്ചയോടും നീതി നിർവഹണത്തോടുമുള്ള ബിജെപിയുടെ അനാദരവ് പ്രകടമാക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണു നിരുപദ്രവകരമായ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഓഫിസ് യുവമോർച്ച പ്രവർത്തകർ ആക്രമിച്ചത്. രാജ്യത്ത് അഭിപ്രായം പറയാൻ പറ്റില്ല എന്ന അവസ്ഥ അസ്വീകാര്യമാണ്. ഭയപ്പെടുത്തി ജനങ്ങളുടെ വായടയ്ക്കാൻ ശ്രമിക്കുന്നതു ഫാസിസവും ജനാധിപത്യ വിരുദ്ധവുമാണെന്നു വീരേന്ദ്രകുമാർ ചൂണ്ടിക്കാട്ടി.