ബാലുശേരി(കോഴിക്കോട്)∙ ദേവസ്വം ബോർഡുകൾ കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ചിന്തിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ പ്രായം കണക്കാക്കാതെ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാര വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് എടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണ്. അവർക്ക് സ്വതന്ത്ര നിലപാടു സ്വീകരിക്കാൻ അവകാശമുണ്ട്. പക്ഷേ, രാജ്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലത്തിന് അനുസരിച്ച് മാറുക തന്നെയാണ്. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള സംസ്ഥാന സർക്കാർ നിലപാട് ആവർത്തിച്ചുറപ്പിച്ചതാണ്.
എന്തു കൊണ്ട് ദേവസ്വം ബോർഡ് ഇങ്ങനെ നിലപാടു സ്വീകരിച്ചു എന്നതു പരിശോധിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തക്കുറിച്ചുള്ള അമിക്കസ് ക്യൂറിയുടെയും സുപ്രീം കോടതിയുടെയും നിലപാടുകൾ പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.