തിരുവനന്തപുരം ∙ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. വീടു പൂർണമായി തകർന്നവർക്കു നാലു ലക്ഷം രൂപ വീതവും ഭാഗികമായി തകർന്നവർക്കു നഷ്ടത്തിന് അനുസരിച്ചു 15,000– 75,000 രൂപ വീതവും നൽകും. ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മുഴുവൻ കുടുംബങ്ങൾക്കും 1000 രൂപ വീതം ഒറ്റത്തവണയായി നൽകും. 17നു വൈകിട്ട് ആറു വരെ ക്യാംപുകളിൽ ഉണ്ടായിരുന്നവർക്കും അവിടെനിന്നു മടങ്ങിയവർക്കും സഹായധനം ലഭിക്കും. പാഠപുസ്തകങ്ങളും മറ്റും നഷ്ടമായ കുട്ടികൾക്കു സ്കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിനനുസരിച്ചു നൽകും.
ഈ മാസം ഒൻപതു മുതൽ 17 വരെ സംസ്ഥാനത്തു 18 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. വെള്ളക്കെട്ടിലും ഒഴുക്കിലും ഒൻപതു പേരെ കാണാതായി. സംസ്ഥാനത്ത്് ഇന്നലെ വരെ 68 വീടുകൾ പൂർണമായും 1681 വീടുകൾ ഭാഗികമായും തകർന്നു. ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്കു വൈദ്യസേവനം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകാൻ കലക്ടർമാർക്കു നിർദേശം നൽകിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ മന്ത്രിസഭായോഗത്തിൽ അറിയിച്ചു.