തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണു മന്ത്രിസഭയിൽ അറിയിച്ചത്. എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം രേഖാമൂലം മുഖ്യമന്ത്രിക്കു നൽകണമെന്നാണു നിയമം. ഇങ്ങനെ സമർപ്പിക്കുന്ന വിവരങ്ങളും സ്വന്തം സ്വത്തു വിവരങ്ങളും ചേർത്തു മുഖ്യമന്ത്രി പിന്നീടു ഗവർണർക്കു കൈമാറും. ഈ കണക്കുകളാണു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.
ഹൈക്കോടതിക്കു മുന്നിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷന്റെ അന്വേഷണ വിഷയത്തിൽ ഒരു കാര്യം കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. പ്രകടനങ്ങൾക്കു നിരോധനമുള്ള മേഖലയിൽ പ്രകടനം നടത്തുന്നതിന് ആരാണ് അനുമതി നൽകിയത് എന്നതാണു പുതിയതായി ഉൾപ്പെടുത്തിയ വിഷയം.