കോട്ടയം∙ കുമ്പസാരം എന്ന കൂദാശ നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുടെ നിർദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമായേ കാണാനാകൂവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണത്. ഒരു വ്യക്തി ചില വൈദികരുടെ മേൽ ഉന്നയിച്ചിട്ടുള്ള 'കുമ്പസാരം ദുരുപയോഗപ്പെടുത്തി' എന്ന കുറ്റാരോപണം തെളിയിക്കപ്പെട്ടാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുള്ള നിലപാട്. അതിന്റെ പേരിൽ പുരോഹിതസ്ഥാനികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതും ശരിയല്ല.
ലക്ഷക്കണക്കിനു വിശ്വാസികൾക്ക് ആശ്വാസപ്രദായകമാണെന്നു തെളിഞ്ഞിട്ടുള്ള മതാനുഷ്‌ഠാനം നിരോധിക്കണമെന്നു വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.