Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടിയില്ലാത്ത മുഖ്യമന്ത്രി; സ്വർണവും ഭൂമിയുമില്ലാത്ത ധനമന്ത്രി

Thomas-Issac-and-Pinarayi-Vijayan

തിരുവനന്തപുരം∙ സ്വന്തമായി വാഹനമില്ലാത്ത മുഖ്യമന്ത്രി. ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വർണമോ ഇല്ലാത്ത ധനമന്ത്രി. തന്റെ മാസവരുമാനം വെറും 1000 രൂപയാണെന്ന അപൂർവ വെളിപ്പെടുത്തലുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ ബാങ്ക് നിക്ഷേപത്തിൽ കോടിപതിയായി ഒരാൾ മാത്രം: മന്ത്രി എ.കെ.ബാലൻ.

ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപങ്ങളാണു ബാലനെ കോടിപതിയാക്കിയത്. വിരമിച്ചശേഷം ഇപ്പോൾ ആർദ്രം മിഷൻ കൺസൽറ്റന്റായി ജോലി ചെയ്യുകയാണു ബാലന്റെ ഭാര്യ ഡോ.പി.കെ.ജമീല. ഇൗയിനത്തിൽ മാത്രം പ്രതിമാസം 90,000 രൂപ ശമ്പളവും പെൻഷൻ തുകയായി 52,000 രൂപയും ലഭിക്കുന്നതിനാൽ മാസവരുമാനത്തിലും ബാലൻ തന്നെയാണു മുന്നിൽ. സ്വർണ സമാഹരണത്തിലും ബാലനെ വെല്ലാൻ ബാലൻ മാത്രം.

minister-asset

പ്രതിമാസം 55,012 രൂപ ശമ്പളമായി കൈപ്പറ്റുന്നുവെന്നു മിക്ക മന്ത്രിമാരും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയപ്പോൾ ജി.സുധാകരൻ മാത്രം വേറിട്ടുനിന്നു. ശമ്പളവും അവലൻസുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേർത്ത് ആകെ 98,640 രൂപ വാങ്ങുന്നുണ്ടെന്നു സുധാകരൻ വെളിപ്പെടുത്തി. പക്ഷേ, മാസവരുമാനം വെറും 1000 രൂപയാണെന്നു രാമചന്ദ്രൻ കടന്നപ്പള്ളി എഴുതിയതിനു കാരണമെന്തെന്ന് ഉദ്യോഗസ്ഥർക്കും വിശദീകരിക്കാനാകുന്നില്ല.

മാത്യു ടി.തോമസ്, കെ.രാജു എന്നിവർക്കു മൂന്നു വണ്ടി സ്വന്തമായുള്ളപ്പോൾ മുഖ്യമന്ത്രി, സുധാകരൻ, എം.എം.മണി, ടി.പി.രാമകൃഷ്ണൻ, പി.തിലോത്തമൻ എന്നിവർക്ക് ഒന്നു പോലുമില്ല. മറ്റുള്ളവർക്ക് ഒരോന്നു വീതം മാത്രം. അഞ്ചര ലക്ഷം രൂപയുടെ സ്വർണവുമായി കടകംപള്ളി സുരേന്ദ്രൻ സ്വർണനേട്ടത്തിൽ‌ രണ്ടാം സ്ഥാനത്താണ്. ടി.പി.രാമകൃഷ്ണനും കെ.ടി.ജലീലിനും സ്വർണമില്ല. കെ.രാജുവിന്റെയും ജെ.മേഴ്സിക്കുട്ടിയമ്മയുടെയും പക്കൽ അഞ്ചു പൈസ എടുക്കാനുമില്ല. എ.സി.മൊയ്തീന്റെ പക്കലാണെങ്കിലോ, ആവശ്യത്തിനു പണവും – ആറരലക്ഷം രൂപ. ജി.സുധാകരനും കെ.കെ.ശൈലജയ്ക്കും രാമചന്ദ്രൻ കടന്നപ്പള്ളിക്കും ഒരു ലക്ഷത്തിലേറെ രൂപ കൈവശമുണ്ട്.

ജലീലിന് ഒരു കോടിയുടെ ഇൻഷുറൻസ് 

കെ.ടി.ജലീലന് 1.10 കോടി രൂപയുടെയും എ.സി. മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി.തോമസിന് 51 ലക്ഷത്തിന്റെയും ഇൻഷുറൻസുണ്ട്. മുഖ്യമന്ത്രിക്കും ഒൻപതു മന്ത്രിമാർക്കും ഇൻഷുറൻസേ ഇല്ല. പാരമ്പര്യമായി കിട്ടിയ സ്വത്തും സ്വർണവും ഒക്കെയാണു പക്കലുള്ളതെന്നു മന്ത്രിമാർ രേഖപ്പെടുത്തിയിട്ടുണ്ട്.   2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ മന്ത്രിസഭായോഗം മന്ത്രിസഭാംഗങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു.

related stories