Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാല മോഷണം ചെറുത്ത വിദ്യാർഥിനിയെ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തി

nimisha-biju കൊല്ലപ്പെട്ട നിമിഷ, പ്രതി ബിജു മുള്ളാഹ്‌

കിഴക്കമ്പലം (കൊച്ചി) ∙ മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊലപ്പെടുത്തി. പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെയും സലോമിയുടെയും മകൾ നിമിഷയാണു (21) കൊല്ലപ്പെട്ടത്. പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജു മുള്ളാഹിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10നാണു സംഭവം.

നിമിഷയുടെ മുത്തശ്ശി മറിയാമ്മ കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല പൊട്ടിക്കാനാണു വീടിനകത്തേക്കു കയറിയ പ്രതി ബിജു ശ്രമിച്ചത്. ഈ സമയം അടുക്കളയിലായിരുന്ന നിമിഷ ബഹളം കേട്ടു കത്തിയുമായി ഓടിയെത്തുകയായിരുന്നു. കത്തി പിടിച്ചു വാങ്ങിയ പ്രതി നിമിഷയുടെ കഴുത്തിൽ ശക്തിയിൽ വരഞ്ഞു. ബഹളം കേട്ടു പ്രതിയെ തടയാൻ ഓടിയെത്തിയ പിതൃസഹോദരൻ ഏലിയാസിനും വെട്ടേറ്റു.

കൈയ്ക്കു ഗുരുതര പരുക്കേറ്റ ഏലിയാസിന് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവ സ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രതി സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചു. എന്നാൽ ബിജുവിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.  കഴുത്തു മുറിഞ്ഞു കിടന്ന നിമിഷയെ അടുത്ത ബന്ധുവായ റെജിയും അയൽവാസിയും ചേർന്നു പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

മാറംപിള്ളി എംഇഎസ് കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിനിയാണ് നിമിഷ. പിതാവ് തമ്പി തെക്കേ വാഴക്കുളം ജംക്‌ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. മാതാവ് സലോമി സമീപത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയും. സഹോദരി അന്ന ചുണങ്ങംവേലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. നിമിഷയുടെ സംസ്കാരം ഇന്നു 10ന് വീട്ടിലെ പ്രാർഥനകൾക്കു ശേഷം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.

related stories