ന്യൂഡൽഹി ∙ പി.എസ്.ശ്രീധരൻ പിള്ള സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ, ഗവർണർ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിൽ തിരികെയെത്തിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയും ബിജെപിയിൽ സജീവം.
സംസ്ഥാനത്ത് എൻഡിഎയെ ഊർജസ്വലമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവുകൊണ്ടു കഴിയുമെന്നാണു വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹത്തെ തിരികെക്കൊണ്ടുവരുന്നതാണു ചർച്ചയിലുള്ളത്. തിരുവനന്തപുരത്തു സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യനാണ് അദ്ദേഹമെന്ന അഭിപ്രായവുമുയരുന്നുണ്ട്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടെ കുമ്മനത്തെ ഗവർണറായി നിയോഗിച്ചത് ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായഭിന്നതയ്ക്കു കാരണമായിരുന്നു. ഗവർണർ പദവി കുമ്മനം ആഗ്രഹിച്ചതല്ലെന്നതും പരസ്യമായ രഹസ്യം.
ഇതേസമയം, ഉന്നത ഭരണഘടനാ പദവിയിൽനിന്നു സജീവരാഷ്ട്രീയത്തിലേക്കു കുമ്മനത്തെ പെട്ടെന്നു തിരികെ നിയോഗിക്കുന്നത് അസാധാരണ രാഷ്ട്രീയ നീക്കമാവും. ഏറ്റവും ഉന്നതതലത്തിൽ കൂടുതൽ കൂടിയാലോചനകളില്ലാതെ തുടർനടപടിയുണ്ടാവില്ല.