കൊല്ലം ∙ സോളർ കേസിൽ വ്യാജരേഖകൾ ചമച്ചു കമ്മിഷൻ മുൻപാകെ ഹാജരാക്കിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ സാക്ഷിയായി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകും. സരിത നായർ പത്തനംതിട്ട ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേ എഴുതിയ കത്തിനൊപ്പം കെ.ബി.ഗണേഷ്കുമാർ എംഎൽഎയുമായി ചേർന്നു ഗൂഢാലോചന നടത്തി നാലു പേജുകൾ കൂടി എഴുതിച്ചേർത്തുവെന്നാണു കേസ്.
കൂട്ടിച്ചേർക്കലുകൾ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിൽ സോളർ കമ്മിഷന്റെ കണ്ടെത്തലുകളിലും നിഗമനങ്ങളിലും ഉമ്മൻചാണ്ടിക്കെതിരെ തെറ്റായ പരാമർശങ്ങളുണ്ടായി എന്നാരോപിച്ചാണു സുധീർ ജേക്കബ് എന്നയാൾ കോടതിയെ സമീപിച്ചത്. ഫെനി ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പ് തുടങ്ങിയവരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.