തിരുവനന്തപുരം∙ കമ്പനി, കോർപറേഷൻ, ബോർഡ് എന്നിവയിൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എന്നീ തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ ഇന്നു നടക്കും. നാലു കാറ്റഗറികളിലായി ആറര ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും 4,98,945 പേർക്കേ പരീക്ഷ എഴുതാൻ കഴിയൂ.
നിശ്ചിത ദിവസത്തിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാതിരുന്നതിനാൽ മറ്റുള്ളവരുടെ അപേക്ഷ അസാധുവായി. ജൂൺ ഒൻപതിനു നിശ്ചയിച്ച ശേഷം മാറ്റിവച്ച പരീക്ഷയാണ് ഇന്നു നടക്കുക .സമയം 1.30 മുതൽ 3.15 വരെ. മൊത്തം 2086 കേന്ദ്രങ്ങൾ. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്താണ് –345. ഇവിടെ 83,559 പേർ പരീക്ഷ എഴുതും. ഏറ്റവും കുറവ് വയനാട്ടിൽ. 10,898 പേർക്ക് 40 കേന്ദ്രങ്ങൾ. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ മാത്രം 12,530 പേരുടെ അപേക്ഷ അസാധുവായി. ഹാൾടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ അനുവദിക്കൂ.