ന്യൂഡൽഹി∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനക്കേസിൽ കേരള പൊലീസിന്റെ അന്വേഷണ സംഘം ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചത് സ്ഥാനപതി ഡൽഹിയിലുണ്ടോയെന്നു പോലും അന്വേഷിക്കാതെ. സ്ഥാനപതി കഴിഞ്ഞ മാസം 27 മുതൽ വിദേശത്താണെന്നും ഈ മാസം മധ്യത്തോടെ മാത്രമേ മടങ്ങിയെത്തുകയുള്ളുവെന്നും കത്തോലിക്കാ സഭാ വൃത്തങ്ങൾ പറഞ്ഞു.
കേരളത്തിൽ നിന്നെത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിന്റെ വാതിൽക്കലെത്തി, അകത്തേക്കു പ്രവേശനം പോലും ലഭിക്കാതെ മടങ്ങിയിരുന്നു. വിദേശ രാജ്യത്തിന്റെ സ്ഥാനപതിയുടെ മൊഴിയെടുക്കുന്നതിനെന്നല്ല, കാര്യാലയത്തിൽ പ്രവേശിക്കാൻ പോലും മുൻകൂർ അനുമതി വേണമെന്നതു മനസ്സിലാക്കാതെയാണ് പൊലീസ് നീങ്ങിയതെന്നു നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു.