നെടുമ്പാശേരി∙ വ്യാഴാഴ്ച ‘ഓപ്പറേഷനൽ ഏരിയ’യിൽ വെള്ളം കയറിയതിനെത്തുടർന്നു രണ്ടു മണിക്കൂർ വിമാനസർവീസ് നിർത്തിവച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്നലെ സാധാരണപോലെ പ്രവർത്തിച്ചു.
ഇടുക്കിയിൽ നിന്നുള്ള വെള്ളം നിയന്ത്രണാതീതമായി ഒഴുകിയെത്തിയാലേ ഇനി പ്രശ്നസാധ്യതയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. രാത്രിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ പ്രത്യേക നിരീക്ഷണസമിതി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വ്യാഴാഴ്ച വിമാനം മുടങ്ങിയതിനാൽ പുറപ്പെടാൻ കഴിയാതിരുന്ന 410 ഹജ് തീർഥാടകർ ക്യാംപിൽ തുടരുകയാണ്. ഇവർക്കു പോകാനുള്ള വിമാനം രാത്രി വൈകിയെത്തി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിലെ പ്രത്യേക സാഹചര്യത്തിൽ കരുതലെന്ന നിലയിൽ ഇൻഡിഗോ ഇന്നലെ ഏതാനും സർവീസുകൾ റദ്ദാക്കി.
ഇന്നലെ പുലർച്ചെയുള്ള ദുബായ് – കൊച്ചി, മുംബൈ – കൊച്ചി, പുണെ – കൊച്ചി, രാത്രി 11.15നുള്ള ബെംഗളൂരു – കൊച്ചി എന്നിവയും ഇവിടെനിന്നു പുലർച്ചെയുള്ള പുണെ, മുംബൈ, ഡൽഹി, ബെംഗളൂരു, രാത്രിയിലെ ബെംഗളൂരു വിമാനങ്ങളുമാണു റദ്ദാക്കിയത്.