Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷട്ടറുകൾ അടച്ചു, ഒഴുക്കു കുറഞ്ഞു, ചെറുതോണിപ്പാലം തെളിഞ്ഞു

cheruthony-chappath ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചതിനെ തുടർന്നു ചെറുതോണി പാലത്തിനു മുകളിലൂടെ ഒഴുകിയിരുന്ന ജലനിരപ്പ് താഴ്ന്നപ്പോൾ. ചിത്രം: അരവിന്ദ് ബാല ∙ മനോരമ

ചെറുതോണി ∙ ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചതോടെ ചെറുതോണിപ്പുഴയിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. അഞ്ചു ഷട്ടറുകളും തുറന്നപ്പോൾ പാലത്തിനു മുകളിലൂടെയായിരുന്നു ഒഴുക്ക്. ഇന്നലെ വൈകിട്ട് ആദ്യ ഷട്ടർ അടച്ചതോടെ പാലത്തിൽനിന്നു വെള്ളം ഇറങ്ങി. രാത്രി ഏഴുമണിയോടെ ഒഴുക്കിന്റെ ശക്തി വീണ്ടും കുറഞ്ഞു. വെള്ളത്തിനടിയിലായിരുന്ന ചപ്പാത്ത് റോഡ് നാലുദിവസത്തിനുശേഷം പതിയെ തെളിഞ്ഞുവന്നു. അ‍ഞ്ചു ഷട്ടറുകളിൽ ഒന്നാമത്തേതും അഞ്ചാമത്തേതും അടച്ചതോടെ മധ്യഭാഗത്തെ മൂന്നു ഷട്ടറുകൾ ഇപ്പോൾ 1.5 മീറ്റർ വീതം ഉയർത്തിയ നിലയിലാണ്. 

cheruthoni-dam-shutter ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചപ്പോൾ. ചിത്രം: അരവിന്ദ് ബാല

അണക്കെട്ടിലെ ജലനിരപ്പ് 2397ൽ എത്തിയാൽ മഴയും നീരൊഴുക്കും വിലയിരുത്തി ഷട്ടറുകൾ താഴ്ത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചിരുന്നു. ഇന്നലെ 2397 അടിയിലെത്തിയതോടെയാണു ഷട്ടറുകൾ താഴ്ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറ‍ഞ്ഞാൽ ഇന്നു മറ്റു ഷട്ടറുകളും താഴ്ത്തിയേക്കും.

ഇന്നലെ ഉച്ചയ്ക്കുശേഷം ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അളവ് ശരാശരി  സെക്കൻഡിൽ 3.82 ലക്ഷം ലീറ്ററാണ്.