കൊച്ചി ∙ കേരളത്തിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും വൈകും. എറണാകുളം – ഷൊർണൂർ, ഷൊർണൂർ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂർ – ഗുരുവായൂർ, തൃശൂർ – പാലക്കാട് സെക്‌ഷനുകൾ ഗതാഗത യോഗ്യമായിട്ടില്ല. ഷൊർണൂർ – എറണാകുളം സെക്‌ഷനിലെ ഗതാഗതം നിർത്തിവച്ചത് ഇന്നു വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊർണൂർ – പാലക്കാട് പാതയും എറണാകുളം – കോട്ടയം – കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. കോട്ടയം പാതയിൽ വൈകിട്ട് പരീക്ഷണ ഓട്ടം നടത്തിയെങ്കിലും ഇന്നു രാവിലെ ആറു മുതലായിരിക്കും സർവീസ് ആരംഭിക്കുക. വേഗ നിയന്ത്രണത്തോടെ ഇന്നു പ്രത്യേക ട്രെയിനുകളോടിക്കും. ഷൊർണൂർ – കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം – എറണാകുളം റൂട്ടിൽ ആലപ്പുഴ വഴിയും കോഴിക്കോട് മംഗളൂരു റൂട്ടിലും ഇന്നും റെയിൽവേ പ്രത്യേക സർവീസുകൾ ഓടിക്കും. ആയിരക്കണക്കിന് ആളുകളാണു പ്രളയബാധിത ജില്ലകളിൽനിന്നു റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടിയിരിക്കുന്നത്. എറണാകുളത്തുനിന്നു പുറപ്പെട്ട എല്ലാ ട്രെയിനുകളിലും കാലു കുത്താൻ ഇടമില്ലാത്ത തരത്തിൽ തിരക്കായിരുന്നു. തിരക്കു പരിഗണിച്ച് ഇന്നലെ രാത്രി 8.30നു വീണ്ടും ചെന്നൈയിലേക്കു ട്രെയിൻ ഓടിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ജില്ല വിടുന്ന സാഹചര്യമാണ്. ഒരു മാസം കഴിഞ്ഞു തിരികെ വന്നാൽ മതിയെന്നാണു തൊഴിലുടമകൾ ഇവരോടു പറയുന്നത്.
കിട്ടുന്ന ട്രെയിനിൽ ചെന്നൈയിലെത്തി അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു പോകാനാണു തൊഴിലാളികളും വിനോദസഞ്ചാരികളും ശ്രമിക്കുന്നത്. ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകേണ്ടവരും തിരുവനന്തപുരത്തുനിന്നു തിരുനെൽവേലി, മധുര വഴിയാണു യാത്ര ചെയ്യുന്നത്. ഇന്നു കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കാൻ ശ്രമിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു.
ഇന്നു രാവിലെ 10നു ചെന്നൈയിലേക്കു സർവീസ് റെയിൽവേ പരിഗണിക്കുന്നുണ്ട്. കൂടാതെ ഹൗറ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ട്രെയിനോടിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം മേഖലയിലെ പ്രധാന സ്റ്റേഷനുകളിൽ മാത്രം മൂവായിരത്തിലധികം പേരാണു കുടുങ്ങിയിരിക്കുന്നത്. സ്റ്റേഷനുകളിൽ ജലദൗർലഭ്യവും രൂക്ഷമാണ്.
കോട്ടയം വഴിയുളള സർവീസുകൾ
∙എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് രാവിലെ ആറിന് പുറപ്പെടും.എല്ലാ സ്റ്റേഷനുകളിലും നിർത്തും.
∙വേണാട് എക്സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും.എറണാകുളം വരെ സർവീസ് നടത്തും.എല്ലാ സ്റ്റേഷനുകളിലും നിർത്തും.
∙കൊല്ലം എറണാകുളം മെമു (7.30)
∙എറണാകുളം കൊല്ലം മെമു (2.30)
∙എറണാകുളം തിരുവനന്തപുരം സ്പെഷൽ (രാവിലെ 9.30ന്)
∙തിരുവനന്തപുരം എറണാകുളം സ്പെഷൽ (ഉച്ചയ്ക്ക് ഒന്നിന്)
∙56387 എറണാകുളം കായംകുളം പാസഞ്ചർ കൊല്ലം വരെ
∙56388 കായംകുളം എറണാകുളം പാസഞ്ചർ കൊല്ലത്തു നിന്നു പുറപ്പെടും
∙16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് 5.45ന്
ഷൊർണൂർ–കുറ്റിപ്പുറം റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല
പാലക്കാട് ∙ ഡിവിഷനു കീഴിൽ പ്രളയത്തെത്തുടർന്നു റദ്ദാക്കിയ ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഷൊർണൂർ–കുറ്റിപ്പുറം റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. വെള്ളം കുത്തിയൊഴുകിയതിനെത്തുടർന്നു മണ്ണിനടിയിലായ ട്രാക്കുകൾ വൃത്തിയാക്കുന്നതു പൂർത്തിയായെങ്കിലും സുരക്ഷാപരിശോധനയ്ക്കുശേഷമേ ഇതുവഴി ട്രെയിനുകൾ കടത്തിവിടാൻ കഴിയൂ.
ഇന്നലെ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രയൽ റൺ നടത്തിയെങ്കിലും ഇന്നു മാത്രമേ ട്രെയിനുകൾ ഓടിത്തുടങ്ങാൻ സാധ്യതയുള്ളൂ. പരമാവധി വേഗത്തിൽ അപാകത പരിഹരിക്കാൻ റെയിൽവേ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു പെയ്യുന്ന കനത്ത മഴ തടസ്സമാണ്. ഇന്നലെ ആരംഭിക്കാനിരുന്ന ചെന്നൈ–മംഗളൂരു സ്പെഷൽ സർവീസ് റദ്ദാക്കി.
പാലക്കാട്–ഷൊർണൂർ റൂട്ടിലും പാലക്കാട് കോയമ്പത്തൂർ റൂട്ടിലും ഇന്നലെ ഗതാഗതം പുനഃസ്ഥാപിച്ചു. കോയമ്പത്തൂർ ഷൊർണൂർ മെമു, കാരയ്ക്കൽ എക്സ്പ്രസ് ഉൾപ്പെടെ നാലു ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തി.