തിരുവനന്തപുരം∙ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ കരടു വിജ്ഞാപനത്തിന്റെ കാലാവധി തീർന്നതോടെ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശങ്ങളായി തുടരും.
കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശ. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിഭൂമികൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചു. എന്നാൽ കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിച്ച പ്രദേശങ്ങളിൽ ജനവാസ മേഖലകളും കൃഷിഭൂമിയും മറ്റും ഉൾപ്പെട്ടതായി കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയോഗിച്ച ഡോ. ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് നൽകി. ഈ പ്രദേശങ്ങളെ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കരുതെന്നും ശുപാർശ ചെയ്തു. അങ്ങനെ വന്നാൽ സംസ്ഥാനത്ത് 9997 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമേ പരിസ്ഥിതിലോലമെന്ന പരിധിയിൽ വരൂ.