കൊച്ചി∙ പ്രളയ ബാധിതന് ഇൻഷുറൻസ് തുക നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ട ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ ഗദ്ദാം മഹേശ്വർ റാവുവിനെ (53) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശിയാണ്. പ്രളയത്തിൽ ടയർ കട തകർന്ന് 38 ലക്ഷം രൂപ നഷ്ടം നേരിട്ട കൊടുങ്ങല്ലൂർ സ്വദേശിയായ ഷിഹാബിന് 25 ലക്ഷം രൂപ അനുവദിക്കാൻ 40% തുക മുൻകൂർ കമ്മിഷൻ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് വഴി യൂണിവേഴ്സൽ സൊംപോ എന്ന ഇൻഷുറൻസ് കമ്പനിയിൽ 60 ലക്ഷം രൂപയ്ക്കു കട ഇൻഷുർ ചെയ്തിരുന്നു. ഇവർ നൽകേണ്ട തുക നിശ്ചയിക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രതി ഗദ്ദാം മഹേശ്വർ തകർന്ന കട പരിശോധിച്ച ശേഷം ഷിഹാബിനെ കൊച്ചിയിൽ താൻ താമസിക്കുന്ന ലോഡ്ജിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ ഷിഹാബിനോട് കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു.
രണ്ടു ലക്ഷം രൂപ ഉടൻ നൽകണമെന്നും ബാക്കി 10 ദിവസം കഴിഞ്ഞു മതിയെന്നും പറഞ്ഞു. തുക നൽകിയില്ലെങ്കിൽ കട തകർന്നതായുള്ള അപേക്ഷ കള്ളത്തരമാണെന്നു റിപ്പോർട്ട് ചെയ്യുമെന്നു പ്രതി ഭീഷണി മുഴക്കി.
ഷിഹാബിന്റെ പരാതിയിൽ അസി. കമ്മിഷണർ കെ. ലാൽജി, ഇൻസ്പെക്ടർ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, എഎസ്ഐ അരുൾ, സിപിഒ ഷിബു എന്നിവരാണു കേസന്വേഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്.