Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കടന്നപ്പോൾ എലിപ്പനി ഭീതി; രണ്ടു ദിവസം, 20 മരണം

leptospirosis

പ്രളയത്തിനു ശേഷം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടി സംസ്ഥാനത്ത് ഒൻപതു പേർ കൂടി എലിപ്പനി മൂലം മരിച്ചു. കോഴിക്കോട്ടു നാലും തൃശൂരിൽ മൂന്നും വീതമാണു മരണം. ആലപ്പുഴയിലും മലപ്പുറത്തും ഒാരോ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 20 ആയി.

കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെ 14 പേർ മരിച്ചു. ഇന്നലെ 26 പേർക്കു രോഗം സ്ഥിരീകരിച്ചു. 17 പേർക്കു രോഗലക്ഷണങ്ങളുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ ഇന്നലെവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 269 പേർ ചികിൽസ തേടി. കോട്ടയം ജില്ലയിൽ ഇൗ വർഷം ഇതുവരെ 40 പേർ രോഗബാധിതരായി.

ഇന്നലെ രോഗം സ്ഥിരീകരിച്ചതിന്റെ മറ്റു ജില്ലകളിൽനിന്നുള്ള കണക്കിങ്ങനെ: മലപ്പുറം –14, തൃശൂർ –9, പത്തനംതിട്ട, കോട്ടയം – മൂന്നു വീതം, ആലപ്പുഴ, കാസർകോട്– രണ്ടു വീതം, പാലക്കാട്– 1.

എറണാകുളത്തു 14 പേർക്കും തൃശൂരിൽ 13 പേർക്കും ആലപ്പുഴയിൽ 10 പേർക്കും പാലക്കാട്ട് 9 പേർക്കും രോഗം സംശയിക്കുന്നു. ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിനു ചുവപ്പ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ. കഴി‍ഞ്ഞമാസം എലിപ്പനി സംശയിച്ചു ചികിൽസ തേടിയ 559 പേരിൽ 229 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചികിൽസാ പ്രോട്ടോക്കോളുമായി ആരോഗ്യവകുപ്പ്; പ്രതിരോധ ഗുളിക നിർബന്ധം

തിരുവനന്തപുരം∙ എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ചികിൽസാ പ്രോട്ടോക്കോൾ പുറത്തിറക്കി. രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നിർബന്ധമായും ആഴ്ചയിലൊരിക്കൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവർ ഈ ആഴ്ചയും കഴിക്കണം. 

രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികിൽസയും സാംപിൾ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം മൂർച്ഛിക്കുന്നവർക്കായി താലൂക്ക് ആശുപത്രി തലം മുതൽ പെനിസിലിൻ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവർത്തകർക്കു മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യും.

ഗുരുതര സാഹചര്യം: മന്ത്രി കെ.കെ. ശൈലജ

‘‘സംസ്ഥാനത്ത് പകർച്ചവ്യാധി സാധ്യത ഗുരുതരമാണ്. എലിപ്പനിയാണ് ഏറ്റവും രൂക്ഷം. എലിപ്പനി ലക്ഷണങ്ങളുമായെത്തുന്ന എല്ലാ രോഗികൾക്കും പരിശോധനാ ഫലത്തിനു കാത്തുനിൽക്കാതെ തന്നെ ഡോക്ടർമാർ പ്രതിരോധ മരുന്നു നൽകണം. സർക്കാർ–സ്വകാര്യ ആശുപത്രികൾ ഇതു കർശനമായി പാലിക്കണം.

ഇനിയുള്ള 30 ദിവസം അതീവ നിർണായകം. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തിൽ ഈ മേഖലകളോടു ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം’’.