തിരുവനന്തപുരം ∙ പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി അമേരിക്കയിലേക്കു പോയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാർക്കാർക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങൾ നിയന്ത്രിക്കും.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ അങ്ങനെതന്നെ തുടരും. മന്ത്രിസഭായോഗത്തിനു ജയരാജൻ അധ്യക്ഷതവഹിക്കുമോയെന്നു ചോദിച്ചപ്പോൾ, അതൊക്കെ അപ്പോഴുള്ള കാര്യമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രളയദുരിതാശ്വാസത്തിനു ധനസമാഹരണം നടത്താൻ മന്ത്രിമാർ വിദേശത്തേക്കുപോകുമെന്ന തീരുമാനത്തിൽ മാറ്റമില്ല. മന്ത്രിമാർ നേരിട്ടുപോയാൽ കൂടുതൽ സഹായം സമാഹരിക്കാനാകും.
ഈ മാസം 10 മുതൽ 15 വരെ മന്ത്രിമാർ ചുമതലപ്പെടുത്തിയ ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. അതിനുശേഷമാണു വിദേശത്തേക്കു പോകുക. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനത്തിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജയരാജൻ പറഞ്ഞു.