സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മൂന്നുപേർ കൂടി മരിച്ചു. 127 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരിൽ ഒരാളൊഴികെ ആരും പ്രതിരോധഗുളിക കഴിച്ചവരല്ലെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ്് സദാനന്ദൻ അറിയിച്ചു. കൊല്ലം പരവൂർ സ്വദേശി സുജാത (55), എറണാകുളം കരുമാലൂർ സ്വദേശി എൻ.എൻ.ബേബി (49), മലപ്പുറം എടവണ്ണ സ്വദേശി ഷൈബിൻ (26) എന്നിവരാണ് ഇന്നലെ മരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കിങ്ങനെ: മലപ്പുറം–29, എറണാകുളം–26, പത്തനംതിട്ട–19, ആലപ്പുഴ, കോഴിക്കോട്–14 വീതം, പാലക്കാട്–12, കൊല്ലം–8, ഇടുക്കി–2, തൃശൂർ, വയനാട്, കാസർകോട്–1 വീതം. എലിപ്പനി സംശയിക്കുന്നവരുടെ പട്ടിക: കോഴിക്കോട്–30, കൊല്ലം–6, കണ്ണൂർ–3, കാസർകോട്–2.
എറണാകുളം ജില്ലയിൽ 14 പേർക്കും കൊല്ലത്ത് ഒരാൾക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ 16 പേർക്കു ചിക്കൻപോക്സ് ബാധിച്ചിട്ടുണ്ട്.
വിതരണം ചെയ്തത് 60 ലക്ഷം ഗുളിക
എലിപ്പനിസാധ്യത മനസ്സിലാക്കി 60 ലക്ഷം പ്രതിരോധഗുളികകൾ പ്രളയമേഖലകളിൽ വിതരണം ചെയ്തിരുന്നതായി രാജീവ്് സദാനന്ദൻ. മരുന്നു ലഭിച്ചവർ കഴിക്കാതിരുന്നതാണു പ്രശ്നം. പ്രതിരോധഗുളിക ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.