ന്യൂഡൽഹി ∙ പ്രളയശേഷമുള്ള പുനരധിവാസത്തിൽ കേരളത്തിനു പൂർണ പിന്തുണ നൽകുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ദുരന്തത്തെക്കുറിച്ചു കേരളം നൽകിയ വിശദ റിപ്പോർട്ട്, രണ്ടു കേന്ദ്രസംഘങ്ങൾ നടത്തിയ പഠനം, കേന്ദ്രവും സംസ്ഥാനവും നടത്തുന്ന തുടർചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സഹായം. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
∙ വിപണിയിൽ നിന്നു കൂടുതൽ കടമെടുക്കൽ: ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രി അനുമതി ചോദിച്ചതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാനാവില്ല. ധനകാര്യ കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥാപിത മാർഗങ്ങളനുസരിച്ചാണു കേന്ദ്രവും സംസ്ഥാനങ്ങളും നീങ്ങേണ്ടത്.
∙ ദുരിതാശ്വാസവും പുനരധിവാസവും: പ്രധാനമന്ത്രി 500 കോടി രൂപയും ആഭ്യന്തര മന്ത്രി 100 കോടിയും അനുവദിച്ചത് അടിയന്തര സഹായമായാണ്. എല്ലാ സഹായങ്ങളും ഇനിയുളള പുനരധിവാസ ഘട്ടത്തിലുമുണ്ടാവും. രാഷ്ട്രീയനിലപാടുകൾ തടസമാവില്ല.
∙ ഉന്നതതല സമിതി: നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൃഷി മന്ത്രി രാധാമോഹൻ സിങ്ങും താനും ഉൾപ്പെട്ട സമിതിയാണ് അന്തിമ സഹായം തീരുമാനിക്കുക.
∙ ബാങ്കിങ്, ഇൻഷുറൻസ്: അനുഭാവപൂർണമായ അടിയന്തര നടപടികളെടുക്കാനാണു ബാങ്കിങ്, ഇൻഷുറൻസ് മേഖലകളോട് ആവശ്യപ്പെട്ടത്.
ക്ലെയിമുകൾ വേഗം തീർപ്പാക്കിക്കൊണ്ടിരിക്കുന്നു. വായ്പാസഹായം ലഭിക്കും. നാഷനൽ ഹൗസിങ് ബാങ്കും നികുതിയിളവു പ്രഖ്യാപിച്ചിട്ടുണ്ട്.