തിരുവനന്തപുരം∙ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതോടെ സംസ്ഥാനം നാഥനില്ലാക്കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതു മൂലമാണ് ആർക്കും ചുമതല നൽകാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കാൻ ഉത്തരവാദപ്പെട്ടയാൾ മന്ത്രിസഭായോഗം വിളിക്കാൻ പോലുമാവാതെ നോക്കുകുത്തിയായി നിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും നേരേചൊവ്വെ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂർണ പരാജയമാണെന്ന് ഒന്നുകൂടി തെളിയിച്ചു. ദുരന്തത്തിൽ പെട്ടവരെപ്പോലും ധനസഹായത്തിൽ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്.
ഇപ്പോൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിർബന്ധിത പിരിവു മാത്രമാണു നടക്കുന്നത്. ജീവനക്കാർ അവരുടെ മൂന്നു ദിവസത്തെ ശമ്പളവും ഉൽസവബത്തയും സർക്കാരിനു നൽകിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരിൽനിന്നു വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ ഭീഷണിപ്പിരിവ് അംഗീകരിക്കാൻ കഴിയില്ല– ചെന്നിത്തല പറഞ്ഞു.