തിരുവനന്തപുരം∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവാളിയെ നീതിപീഠത്തിനു മുന്നിൽ കൊണ്ടു വന്നു പരമാവധി ശിക്ഷ വാങ്ങി നൽകാൻ തെളിവുകൾ ആവശ്യമുണ്ടെന്നും അതിനുള്ള അന്വേഷണമാണു പൊലീസ് നടത്തുന്നതെന്നും മന്ത്രി ഇ.പി.ജയരാജൻ. നീതി ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ സമരരംഗത്തിറങ്ങുന്നതു ദുഃഖകരമാണ്. ഇരയായ കന്യാസ്ത്രീക്കൊപ്പമാണു സർക്കാർ. ഈ വിഷയം ഗൗരവത്തോടെയാണു കാണുന്നത്.
കുറ്റവാളികളെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരും. കന്യാസ്ത്രീകൾ ആശങ്കപ്പെടേണ്ടതില്ല. ശരിയായ നിലപാടു സർക്കാർ സ്വീകരിക്കും. അന്വേഷണം കുറ്റമറ്റതാകണമെന്നാണു നിലപാട്. കുറ്റകൃത്യം നടന്നിട്ടു കുറേ നാളായി. പ്രതി മറ്റൊരു സംസ്ഥാനത്താണ്. അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്നും ജയരാജൻ പറഞ്ഞു.
കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിൽ പി.സി.ജോർജ് നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, ഇരയായ സ്ത്രീയെ അപമാനിക്കാൻ ഒരാളും ശ്രമിക്കരുതെന്നു ജയരാജൻ പ്രതികരിച്ചു. പി.കെ.ശശി എംഎൽഎയുടെ കാര്യത്തിൽ സിപിഎം നേതൃത്വത്തിനാണു പരാതി നൽകിയത്. പൊലീസിനല്ല. പാർട്ടിയെന്ന നിലയിൽ ഇക്കാര്യം ഗൗരവമായി കൈകാര്യം ചെയ്യും. എല്ലാ കേസുകൾക്കും ഒരേ മാനദണ്ഡം സ്വീകരിക്കണമെന്നു പറയാനാവില്ലെന്നും ജയരാജൻ അറിയിച്ചു.