കൊച്ചി ∙ ജനജീവിതം ദുഃസഹമാക്കിയ പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി 19നു പരിഗണിക്കും. കനത്ത മഴ ലഭിക്കുമ്പോൾ അണക്കെട്ടുകളിലെ ജലനിരപ്പു സുരക്ഷിതമായി നിലനിർത്താൻ അധികൃതർ പരാജയപ്പെട്ടതായി ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ വിശദമായ പഠനവും പരിശോധനയും വേണം.
ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയില്ലെങ്കിൽ ദുരന്തത്തിനു വഴിയൊരുക്കിയ തെറ്റു വീണ്ടും ആവർത്തിക്കാനിടയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവർക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രത്യേക ട്രൈബ്യൂണൽ വേണം. ‘കേരള ഫ്ളഡ് ഡിസാസ്റ്റർ വിക്ടിംസ് കോമ്പൻസേഷൻ (പ്രോസസിങ് ആൻഡ് അഡ്‌ജുഡിക്കേഷൻ ഓഫ് ക്ളെയിംസ്) ട്രൈബ്യൂണൽ സ്കീം 2018’ എന്ന പേരിലുള്ള സ്കീമിന്റെ മാതൃകയും ഹർജിക്കാെപ്പം സമർപ്പിച്ചിട്ടുണ്ട്.