ശബരിമല ∙ മഹാ പ്രളയത്തിന്റെ ദുരിതങ്ങൾ ഇനി ഉണ്ടാകാതെ കാത്തുകൊള്ളണേയെന്ന് അഭയവരദനോടു പ്രാർഥിച്ച് ഭക്തർ മലകയറി. സന്നിധാനം ശരണം വിളികളാൽ നിറഞ്ഞു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നട തുറന്നപ്പോൾ ദർശനത്തിന് ഭക്തരുടെ തിക്കും തിരക്കുമായിരുന്നു. ഇത് ഏറെ നീണ്ടു.
താന്ത്രിക നിയോഗം ഏറ്റുവാങ്ങി നാവിൽ ശരണമന്ത്രവും കൈയിൽ പൂജാ പുഷ്പവുമായി തന്ത്രി കണ്ഠര് രാജീവര് പ്രളയത്തിൽ തകർന്ന പമ്പാ ത്രിവേണിയിലൂടെ രാവിലെ സന്നിധാനത്തേക്കു നീങ്ങി. പിന്നാലെ ഭക്തരും. ഇരുചക്രവാഹനം ഉൾപ്പെടെ എല്ലാം നിലയ്ക്കൽ വരെ മാത്രമായി പൊലീസ് നിയന്ത്രിച്ചു. അവിടെ നിന്നു കെഎസ്ആർടിസി ബസിലാണ് അയ്യപ്പന്മാരെ പമ്പയിലേക്കു കടത്തിവിട്ടത്.