നിലമ്പൂർ ∙ ഒരു കോടി രൂപയുടെ നിരോധിത നോട്ടുമായി അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. 2 കാറുകളും പിടിച്ചെടുത്തു. നിലമ്പൂർ വടപുറം റോഡിൽ പാലപറമ്പിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ചവടിയ്‌ക്കൽ സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജന കോവിൽ മുനീശ്വർ സ്‌ട്രീറ്റിലെ സോമനാഥൻ (നായർ സാർ –71), കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയിൽ ജസീന മൻസിലിൽ ജലീൽ, (36), മഞ്ചേരി പട്ടർകുളം എരിക്കുന്നൻ ഷൈജൽ (37) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
നിരോധിത നോട്ടുകൾ കമ്മിഷൻ വ്യവസ്ഥയിൽ മാറ്റിക്കൊടുക്കാമെന്ന വൻകിടസംഘങ്ങളുടെ വാഗ്ദാനം വിശ്വസിച്ച്, നോട്ടുകൾ ശേഖരിക്കുന്ന ഇടത്തട്ടു സംഘങ്ങളിലൊന്നാണ് പിടിയിലായത്. വൻകിട സംഘത്തിനു കൈമാറാൻ 10 ലക്ഷം രൂപയ്ക്കു ചെന്നൈയിൽനിന്ന് വാങ്ങിയ പഴയ നോട്ടുകളാണ് നിലമ്പൂരിൽ പിടിച്ചത്. നിരോധിത നോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമായതിനാൽ, വഞ്ചിക്കപ്പെട്ടവരാരും പരാതി നൽകാത്തത് തട്ടിപ്പ് തുടരാൻ കാരണമാകുന്നു. 44,000 രൂപയുടെ 500 രൂപ നോട്ടുകളും ബാക്കി തുകയുടെ 1000 രൂപ നോട്ടുകളുമാണ് പിടിച്ചത്. പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു സംവിധാനവും ഇപ്പോൾ രാജ്യത്തില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.