ശബരിമല ∙ നിലയ്ക്കൽ–പമ്പ റൂട്ടിൽ ചെയിൻ സർവീസ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ കെഎസ്ആർടിസി നിരക്കു കൂട്ടി. പ്രതിഷേധവുമായി ഭക്തർ.
രാവിലെ 10ന് നിലയ്ക്കൽ–പമ്പ നിരക്ക് 31 രൂപയായിരുന്നു. അത് 11.30 ആയപ്പോൾ 40 രൂപയായി വർധിപ്പിച്ചു. ചീഫ് ഓഫിസിൽ നിന്നു കിട്ടിയ നിർദേശപ്രകാരമാണ് നിരക്കു കൂട്ടിയതെന്നാണ് കണ്ടക്ടർമാർ പറയുന്നത്. നിലയ്ക്കൽ നിന്നാണ് ബസിൽ കയറുന്നതെങ്കിലും 40 രൂപ വാങ്ങി പ്ലാപ്പള്ളിയിൽ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റാണ് കൊടുക്കുന്നത്. അയ്യപ്പന്മാർ അതു ചോദ്യം ചെയ്തപ്പോൾ 40 രൂപ കൊടുക്കാൻ പറ്റാത്തവർ കയറേണ്ട എന്ന നിലപാടാണ് കെഎസ്ആർടിസി സ്വീകരിച്ചത്. കെഎസ്ആർടിസിക്ക് നിലയ്ക്കൽ ഫെയർ സ്റ്റേജ് ഉണ്ട്. അത് 31 രൂപയാണ്.
ഇരുചക്രവാഹനം ഉൾപ്പെടെ എല്ലാ വണ്ടികളും നിലയ്ക്കൽ വരെ മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി അല്ലാതെ മറ്റു വണ്ടികളില്ല. അതിനാൽ കെഎസ്ആർടിസി കൂടിയ നിരക്കു ചോദിച്ചാൽ കൊടുക്കാതിരിക്കാൻ അയ്യപ്പന്മാർക്കും കഴിയില്ല. എന്നാൽ, അമിത ചാർജ് കൊടുത്താലും ആവശ്യത്തിനു ബസില്ലാത്ത അവസ്ഥയാണ്. 10 ബസ് മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കു കാരണം ബസിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടാണ്.