ന്യൂഡൽഹി ∙ ഹാരിസൺസ് മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും കൈമാറ്റം ചെയ്തതുമുൾപ്പെടെ മുപ്പതിനായിരത്തിലേറെ ഏക്കർ ഭൂമി ഉടമസ്ഥാവകാശം തീരുമാനിച്ച് ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫിസറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി ആദ്യഘട്ടത്തിൽ തന്നെ തള്ളി.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം തന്നെ സുപ്രീം കോടതിയിൽ ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചും എടുത്തുപറഞ്ഞു: ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ സ്പെഷൽ ഓഫിസർക്ക് അധികാരമില്ല. ഉടമസ്ഥാവകാശം തീർപ്പാക്കേണ്ടത് സിവിൽ കോടതിയാണ്.
കേരള ഭൂസംരക്ഷണ നിയമപ്രകാരം ഉടമസ്ഥാവകാശം തീരുമാനിച്ചു ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫിസർക്ക് അധികാരമുണ്ടെന്നു സംസ്ഥാന സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വാദിച്ചു. കഴിഞ്ഞ ഏപ്രിൽ 11നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിക്കെതിരെയുള്ള ഹർജിയിൽ സർക്കാർ വ്യക്തമാക്കിയത് ഇങ്ങനെ:
∙ അധികാരം സംബന്ധിച്ചു സ്പെഷൽ ഓഫിസർ തീരുമാനിക്കണമെന്നു 2013ലും 2014ലും ഹൈക്കോടതി നിർദേശിച്ചതാണ്. അർധ ജുഡീഷ്യൽ അധികാരങ്ങളുള്ളതിനാൽ ഉടമസ്ഥാവകാശമുൾപ്പെടെ തീരുമാനിക്കാൻ അധികാരമുണ്ടെന്നു സ്പെഷൽ ഓഫിസർ തീരുമാനിച്ചു.