മൂന്നാർ ∙ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ ഓഫിസ് സിപിഎം എംഎൽഎ എസ്.രാജേന്ദ്രനും സംഘവും കയ്യേറി എൻജിനീയറിങ് കോളജിനു ക്ലാസ് നടത്തുന്നതിനു വിട്ടുകൊടുക്കാൻ ശ്രമം. കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, നിരത്തിയിട്ട ശേഷം വിദ്യാർഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയതോടെ എംഎൽഎയും സംഘവും മടങ്ങി. ട്രൈബ്യൂണൽ അധികൃതർ പൊലീസിൽ പരാതി നൽകി. കേസെടുത്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ട്രൈബ്യൂണൽ ജീവനക്കാരനിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി. ഉന്തിനും തള്ളിനുമിടെ ജീവനക്കാർക്കു പരുക്കേറ്റു. ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.
കഴിഞ്ഞമാസം മലയിടിച്ചിലിൽ മൂന്നാർ ഗവ. കോളജ് കെട്ടിടം തകർന്നിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജേന്ദ്രനും ദേവികുളം തഹസിൽദാർ പി.കെ.ഷാജിയും സിപിഎം പ്രവർത്തകരും ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘം മൂന്നാർ ഗവ. എൻജിനീയറിങ് കോളജ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ എത്തി. കെട്ടിടം താൽക്കാലികമായി വിട്ടു നൽകണമെന്നു ട്രൈബ്യൂണൽ അംഗം എൻ.കെ.വിജയനോട് ആവശ്യപ്പെട്ടപ്പോൾ, ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദേശം ഇല്ലാതെ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മറുപടി.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ എംഎൽഎയും സംഘവും ഹാളിന്റെയും മറ്റൊരു മുറിയുടെയും പൂട്ടുകൾ പൊളിച്ചു കയറി. ഫർണിച്ചർ വരാന്തയിലും ടെറസിലും ഇട്ടു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഇടപെടുക മാത്രമാണുണ്ടായതെന്നും അക്രമം നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ
മൂന്നാറിലെയും സമീപത്തെ എട്ടു വില്ലേജുകളിലെയും ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനും 2011 ഫെബ്രുവരിയിലാണു സ്പെഷൽ ട്രൈബ്യൂണൽ സ്ഥാപിച്ചത്. ജൂലൈ 30ന് ട്രൈബ്യൂണലിന്റെ പ്രവർത്തനം നിർത്തലാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുള്ള കേസുകളുടെ ഫയലുകൾ മറ്റു കോടതികളിലേക്കു കൈമാറാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വന്ന 601 കേസുകൾ തീർപ്പായി. 450 കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.