കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയാറായി. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒളിവിലാണ്. കേസിൽ നിലവിൽ 28 പ്രതികളും 125 സാക്ഷികളുമുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന എട്ടു പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഇവർ അറസ്റ്റിലാവുന്നതോടെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതി ചേർക്കും.
ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. മറ്റു പ്രതികൾ അറസ്റ്റിലാവുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതികൾ അറസ്റ്റിലായി 90 ദിവസം പൂർത്തിയായാൽ നിയമപ്രകാരം ജാമ്യം ലഭിക്കും. മുഖ്യപ്രതികൾ ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ റിമാൻഡിലുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കുമെന്ന നിഗമനത്തിലാണ് അസി. കമ്മിഷണർ എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം ഉടൻ സമർപ്പിക്കുന്നത്.