കൊച്ചി ∙ ശബരിമല പതിനെട്ടാംപടിക്കു മീതെയുള്ള മേൽക്കൂര നീക്കാൻ അനുമതി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ഹൈക്കോടതിയിൽ ഹർജി നൽകി. മേൽക്കൂര ദൃഷ്ടി മറയ്ക്കുന്നതിനാൽ ദേവന് അഹിതമുണ്ടെന്ന് 2018 ജൂണിൽ നടത്തിയ ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നു. മേൽക്കൂര പാണ്ടിത്താവളത്തിലെ പുതിയ ദർശന സമുച്ചയത്തിനു മീതെ വയ്ക്കാൻ അനുമതി വേണമെന്നു ഹർജിയിൽ പറയുന്നു.
പതിനെട്ടാംപടി കയറുന്ന ഭക്തർക്കും പൊലീസുകാർക്കും ഉപകാരപ്പെടാനാണു മേൽക്കൂര വച്ചത്. അതു പൊളിച്ചിറക്കാനും പാണ്ടിത്താവളത്തിലെ ദർശന സമുച്ചയത്തിനു മുകളിൽ സ്ഥാപിക്കാനും തടസ്സമില്ലെന്നാണു വാസ്തു വിദഗ്ധർ പറഞ്ഞത്. മൂന്നു ലക്ഷം രൂപയാണു ദേവസ്വം എൻജീനീയർ ഇതിന് എസ്റ്റിമേറ്റ് കണക്കാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.