തിരുവനന്തപുരം∙ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന കാര്യത്തിൽ ആരെയും സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും ആരുടെമേലും സമ്മർദം ചെലുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ഇ.പി.ജയരാജൻ. ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യവുമില്ല. മനുഷ്യസ്നേഹികൾ സഹായം തരും. തുറന്ന മനസ്സോടെയാണ് സർക്കാർ സഹായം അഭ്യർഥിച്ചത്. നല്ല മനസ്സുള്ളവരെല്ലാം നിർലോഭം സഹായം തരുന്നുണ്ട്. ഈ ദുരന്തം കണ്ട് ഏതെങ്കിലും കേരളീയന്റെ മനസ്സലിയാതിരിക്കുമോ? ഈ വേദന കാണാതിരിക്കാൻ ആർക്കുമാവില്ല. കുട്ടികളും വളരെ പാവപ്പെട്ടവരുംപോലും സഹായം തരുന്നു.
ശമ്പളം നൽകുന്നതിനെതിരെ ബിജെപി സംഘടനകൾ കോടതിയെ സമീപിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ആർക്കും കോടതിയിൽ പോകുന്നതിനു തടസ്സമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബാർ കോഴക്കേസിൽ സർക്കാർ നിയമോപദേശം തേടുമെന്ന സൂചനയും ജയരാജൻ നൽകി. എല്ലാ വിധികളെക്കുറിച്ചും നിയമോപദേശം തേടിയും കോടതി പറഞ്ഞതിനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടും നിയമപരമായ നടപടി സ്വീകരിക്കുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം.