കൊച്ചി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരം 12–ാം ദിവസത്തിലേക്ക് കടന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി, എഴുത്തുകാരി പി. ഗീത, ക്രിസ്ത്യൻ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് എന്നിവരാണ് ഇപ്പോൾ നിരാഹാര സമരം തുടരുന്നത്.
സമരത്തിനു പിന്തുണയുമായി ഇന്നലെയും ഒട്ടേറെ സംഘടനകൾ രംഗത്തെത്തി. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനു പിന്നിൽ ഇനിയാരും ഇത്തരം പരാതിയുമായി വരരുതെന്ന സന്ദേശമാണുള്ളതെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.