Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച് : വിസമ്മതിച്ചവർക്ക് ഇനിയും സമ്മതം പറയാം

salary

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിനോടു ‘നോ’ പറഞ്ഞ് വിസമ്മതപത്രം നൽകിയവർക്ക് അതു പിൻവലിച്ചു സമ്മതപത്രം സമർപ്പിക്കാൻ അവസരം നൽകുന്നു. ദുരിതാശ്വാസ സംഭാവനകൾക്കു വിസമ്മതപത്രമല്ല, സമ്മതപത്രമാണു വേണ്ടതെന്ന പ്രതിപക്ഷ സംഘടനകളുടെ തുടക്കംമുതലുള്ള ആവശ്യത്തിനു വഴങ്ങാതിരുന്ന സർക്കാർ കൂടുതൽ പേരെ സഹകരിപ്പിക്കാനാണ് ഒടുവിൽ നിലപാടു മാറ്റിയത്.

സാലറി ചാലഞ്ച് തുടരുമെങ്കിലും ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധമല്ലെന്ന് ഇനി അറിയിക്കാനാകില്ല.  സമ്മതപത്രം ഏർപ്പെടുത്തിയും നിലവിലെ ഉത്തരവിലെ പോരായ്മകൾ പരിഹരിച്ചും പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. ദുരിതാശ്വാസ നിധിയിലേക്കു പെൻഷൻകാർ ഇഷ്ടമുള്ള തുക നൽകിയാൽ മതി. സമ്മതപത്രമില്ലാതെ പെൻഷൻകാരിൽനിന്നു പണം പിടിക്കില്ല.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ടു നിയന്ത്രിക്കുന്ന വകുപ്പുകൾ, കമ്മിഷണറേറ്റ്, ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ 75 ശതമാനത്തിലേറെ ജീവനക്കാർ സാലറി ചാലഞ്ചിൽ പങ്കാളികളായപ്പോൾ, എയ്ഡഡ് സ്കൂളുകളിൽ ഭരണകക്ഷി സംഘടനയിൽപ്പെട്ടവർ പോലും വിസമ്മതപത്രം നൽകി.